തിരുവനന്തപുരം: ഇന്ത്യയിലെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സാക്ഷിയാകുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഗ്രൂപ്പ്, വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 1.397 ബില്യൺ ഡോളർ (ഏകദേശം 13,220 കോടി രൂപ) നിക്ഷേപിച്ചാണ് എംഎസ്സി ഈ പങ്കാളിത്തം ഉറപ്പാക്കുന്നത്.
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ചരിത്രപരമായ കരാർ പ്രഖ്യാപിച്ചത്. എംഎസ്സിയുടെ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ 'ടിഐഎൽ' വഴിയാണ് ഈ വൻ നിക്ഷേപം എത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം പങ്കാളിത്തം എംഎസ്സിക്ക് നൽകുന്നതാണ് ഈ കരാർ.